(1951 ജനുവരി 14 തിങ്കളാഴ്‍ച വിരാട് പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം )
1943 ഒക്‍ടോബര്‍ 3-ലെ മാതൃഭൂമി ആഴ്‍ചപ്പതിപ്പില്‍ ഞാനൊരു ലേഖനമെഴുതിയിരുന്നു. പിന്നീടു വന്ന 'മിന്നല്‍ വെളിച്ചം' എന്ന കൃതിയില്‍ ' ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഒരു ഗാന്ധിജീസ്‍തുതി.... എന്റെ തന്നെയായ ആ സൃഷ്‍ടിയെ ഒന്നു പുന:പരിശോധന ചെയ്യാന്‍ എന്നെ അനുവദിക്കണം.അതിനു മുമ്പായി, ആ ഭംഗിയുള്ള തലക്കെട്ടില്‍ ഒരു കവിത രചിക്കാന്‍ എന്നെ പ്രേരിപ്പിച്ച രണ്ടു കാരണങ്ങളെപ്പറ്റിയും
രണ്ടു വാക്കു പറയുവാനുണ്ട്.
ഒന്ന്, ഞാന്‍ ബ്രിട്ടിഷുകാരന്റെ അടിമയണെന്നത്. രണ്ട്, ഞാന്‍ ദരിദ്രനാണെന്നത്.
എന്റേയും എന്റെ അന്ധകാരമയമായ എല്ലാ ചുറ്റുപാടുകളുടേയും പശ്‍ചാത്തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വം വഹിച്ച് സ്വാതന്ത്ര്യത്തിനു വേണ്ടി
സമരം നടത്തിയ ഗാന്ധിജിയെ ഞാന്‍ സൂക്ഷിച്ചുനോക്കി. ഓരോ ഖദര്‍ക്കുപ്പായത്തിന്റെയും ഉള്ളില്‍ നിന്ന് പ്രസംഗപീഠത്തിലേയ്‍ക്ക് ഉതിര്‍ന്നു വീണ ശബ്ദങ്ങളുടെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയിരുന്നു.
"നമ്മുടെ മാതൃഭൂമി ഇന്ത്യയാണ്. ഇന്ത്യയെ ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചു തിന്നു കൊഴുക്കുന്നു.
അതുകൊണ്ട് ഇന്ത്യാക്കാര്‍ പട്ടിണി കിടക്കുന്നു."
ബ്രിട്ടീഷുകാരെ ഓടിക്കാന്‍ കഴിയുക എന്നാല്‍ ഇന്ത്യാക്കാരനായ എന്റെ വീട്ടിലെ പട്ടിണിയെ ഓടിക്കുകയാണര്‍ത്ഥമെന്ന് പാവപ്പെട്ട ഞാന്‍ വിശ്വസിച്ചു. വ്യാവസായികമായി അവര്‍ ചെയ്യുന്ന കൊള്ളയെ മറ്റൊരു രൂപത്തിലും കോണ്‍ഗ്രസ്സിന്റെ സത്യദൂതന്മാര്‍ വ്യാഖ്യാനിച്ചു തന്നിരുന്നു.
. ....ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ അസംസ്‍കൃതസാധനങ്ങള്‍ കൊള്ളയടിക്കുന്നു. ഇന്ത്യയിലെ പഞ്ഞിയെല്ലാം തൂത്തുവാരി അവര്‍ ലങ്കാഷെയറില്‍ വെച്ചു തുണിയാക്കി, ഇന്ത്യയുടെ കമ്പോളത്തിലൂടെ പണം വാരുന്നു.
അങ്ങനെ ഒരു ദിവസം ആ വ്യസനമയമായ പരമാര്‍ത്ഥം എന്നേയും ഖദറുടുപ്പിച്ചു ഇന്ത്യയില്‍ ലങ്കാഷയറുകള്‍ ഉണ്ടാകാത്തതിന്റെ രഹസ്യവും
ഇന്ത്യയിലെ തൊഴിലില്ലായ്‍മയുടേയും പട്ടിണിയുടേയും രഹസ്യവും എനിക്കു മനസ്സിലായി.
അപ്പോള്‍ ഇന്നേയ്‍ക്ക് ഏഴുകൊല്ലം തികച്ചും കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ ഇവിടെ എന്തെല്ലാം നടന്നു... ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് ഓടിയ്ക്കപ്പെടുകയോ, ഓടുകയോ, അല്ല, ഇന്ത്യയ്ക്കു കൈ കൊടുത്തു ഗുഡ് ബൈ പറഞ്ഞ് സാവധാനം പോകുകയാണുണ്ടായതെന്ന് ഒരു പക്ഷേ, നിങ്ങള്‍ തിരുത്തിയേക്കാം, ശരി, ഏതായാലും അവര്‍ പോയി.
ഗാന്ധിജിയുടെ നേട്ടം ചരിത്രം രേഖപ്പെടുത്തുകയും ചെയ്‍തു. എന്നാല്‍ ബ്രിട്ടീഷുകാരന്‍ പോയിട്ടും നമ്മുടെ പട്ടിണി പോയില്ല. എന്നല്ല, ബ്രിട്ടീഷുകാരന്റെ കീഴില്‍പോലും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കൂട്ടപ്പട്ടിണിയും കൊടും മര്‍ദ്ദനവും
നമ്മെ കുഴിച്ചുമൂടാന്‍ തുടങ്ങി.
നാം സ്വതന്ത്ര ഭാരതത്തിന്റെ സന്താനങ്ങളാണെന്നു കൂടി നമുക്കിന്നു പറയാന്‍ ലജ്ജ തോന്നുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യം വെറും നുണയാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകുന്നു. ഇതിന്റെ കാരണമാരായാന്‍ നമുക്ക് അവകാശമുണ്ട്.
ഇന്നു പ്രത്യക്ഷത്തില്‍ വെള്ളക്കാരന്‍ നമ്മുടെ പത്തായം കൊള്ളയടിക്കുന്നുവെന്നു ആരും ആരോപിക്കുന്നില്ല. എന്നാല്‍ നമ്മുടെ ഭക്ഷണമെവിടെ? നമ്മുടെ സൗഖ്യവും സമാധാനവും ക്ഷേമവും ആരു തട്ടിപ്പറിച്ചു?
എന്റെ മിന്നില്‍ ഭാവനയില്ല. കവിതയില്ല, പ്രതീക്ഷയില്ല. എന്നാല്‍, ഒരൊറ്റ പരമാര്‍ത്ഥം മാത്രം ഉണ്ട്. - ഞാന്‍ എല്ലാ വഴികളിലും കൂടി കൊല്ലപ്പെട്ടിരിക്കുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ധീരപൗരനെന്നു ബഹുമതിയ്‍ക്കര്‍ഹതയുള്ള ഓരോ പാവപ്പെട്ടവനും വെറും തിണ്ണയില്‍ കൈകാലിട്ടടിച്ചു അന്ത്യശ്വാസം വലിക്കുമ്പോ, ഇന്ത്യയുടെ രാജകീയ ഗാംഭീര്യങ്fങളുടെ ഉത്തുംഗസൗധങ്ങളുടെ വാതായനങ്ങളില്‍ നിന്നു ഗാന്ധിജിയെക്കുറിച്ചുള്ള സ്‍തോത്രഗീതങ്ങള്‍ ഉതിര്‍ന്നു വീഴുന്നുന്ട്.
ഗാന്ധിജി ആരുടെ ആള്‍?
അധ്വാനിക്കുന്നവരും കഷ്‍ടപ്പെടുന്നവരും അനുനിമിഷം
അടിച്ചുവീഴ്‍ത്തപ്പെടുന്നു. അവരുടെ വിയര്‍പ്പും കിതപ്പും ജീവനും ചൂഷണം ചെയ്യപ്പെടുന്നു. അവരുടെ പരാതികള്‍ക്ക് ലോക്കപ്പും ജയിലും വെടിയുണ്ടയും മറുപടി പറയുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഓരോ തെരുവീഥിയുംഅധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ കട്ടച്ചോരയുടെ ചുവന്ന പനിനീര്‍പ്പൂക്കള്‍ കൊണ്ടാണിന്ന് അലങ്കരിക്കപ്പെട്ടിരിക്കുന്നത്. ഓരോ മണ്‍തരിയിലും മര്‍ദ്ദനത്തിന്റെ ഓരോ മഹനീയ കഥ അന്തര്‍ലയിച്ചിട്ടുണ്ട്. നട്ടാപ്പകലും നടുക്കൂറുപാതിരകള്‍ വാ പിളര്‍ത്തി നില്‍ക്കുന്ന ചുറ്റുപാടില്‍ ---ഞാന്‍ അന്നു കണ്ട ഇരുപതാം നൂറ്റാണ്ടിന്റെ വെളിച്ചം എവിടെയാണെന്നു ചോദിക്കേണ്ടിയിരിക്കുന്നു. ആ വെളിച്ചം.. അത് എനിക്കു വേണ്ടിയായിരുന്നില്ല. അത് മറ്റു ചിലര്‍ക്കു വേണ്ടി മാത്രമായിരുന്നു.....
ഈ പേടിപ്പെടുത്തുന്ന അര്‍ധരാത്രിയുടെ വ്യസനമയമായ നിഴല്‍പ്പാടില്‍ ആ വെളിച്ചത്തിന്റെ ആവേശം പകര്‍ന്നുകൊടുത്ത അനവധി വിളക്കുകള്‍ എരിഞ്ഞുകൊണ്ടിരുന്ന എടുപ്പുകള്‍ ദല്‍ഹിയിലേയും ബോംബേയിലേയും തെരുവീഥികളില്‍ ഉയര്‍ന്നു നില്‍ക്കുന്നത് ഞാന്‍ കാണുന്നുണ്ട്.
ഇപ്പോള്‍ ഗാന്ധി ആരെന്ന് എനിക്കു മനസ്സിലായി. ബ്രിട്ടീഷുകാരന്റെ സ്‍ഥാനത്ത് ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ പ്രതിഷ്‍ഠിച്ച് അവന്റെ ചൂഷണത്തിന് ഇന്ത്യന്‍ ജനതയെ വിട്ടുകൊടുത്ത മഹാത്മാവാണ്, ഗാന്ധിജി. ഞാനിതു പറയുമ്പോള്‍ നിങ്ങള്‍ എന്നോടു കോപിക്കുമെന്ന് എനിക്കറിയാം. പക്ഷെ, ഇന്ത്യന്‍ ഭരണാധിവര്‍ഗ്ഗം ഗാന്ധിജിയുടെ സ്‍തുതിഗീതങ്ങള്‍ പാടിക്കൊണ്ടാണ് മുന്നോട്ടു വന്നതും മുന്നോട്ടു പോകു ന്നതുമെന്ന് മനസ്സിലാക്കണം. പ്രോലിട്ടേറിയന്‍ സംസ്‍കാരത്തിന്റെ ഐതിഹാസികമായ വിപ്‍ളവത്തിന്റെ ദൃഷ്‍ടിയില്‍ അദ്ദേഹം ആരുമല്ല. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വിഘാതമുണ്ടാക്കുന്ന പഴഞ്ചന്‍ വേദാന്തത്തിന്റെ ജനയിതാവായിരുന്നു, അദ്ദേഹം..
രാമരാജ്യ സോഷ്യലിസം
ദാരിദ്ര്യവും പട്ടിണിയും മാറ്റാന്‍ മതം നാളിതുവരെ ഉദ്ദേശിച്ചുകൊണ്ടിരുന്ന ഔഷധങ്ങളില്‍ കവിഞ്ഞൊന്നും ഗാന്ധിജിയ്‍ക്കു തരുവാനുണ്ടായിരുന്നില്ല. ഗാന്ധി ചരിത്രത്തിന്റെ തന്നെ വിരോധാഭാസമാണ്. പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കനുള്ള സംരംഭത്തില്‍ ശാസ്ത്രീയമായ, ചരിത്രപരമായ വ്യാഖ്യാനം കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാല്‍, അദ്ദേഹത്തിനു മുമ്പു തന്നെ, ലോകത്തിലാദ്യമായി കാറല്‍ മാര്‍ക്സ്
തന്റെ വിപ്‍ളവകരമായ തത്ത്വശാസ്‍ത്രം പ്രഖ്യാപിച്ചിരുന്നു.
1917-ലെ റഷ്യന്‍ വിപ്‍ളവം ആ തത്ത്വത്തെ ചരിത്രത്തിന്റെ തലയ്‍ക്കല്‍ യാഥാര്‍ത്ഥ്യമാക്കി പക്ഷേ, ഗാന്ധിയുടെ ആര്‍ഷവും പാവനവുമായ പൂണുനൂല്‍ , മാര്‍ക്‍സിയന്‍ ചിന്താഗതിയെ തീണ്ടി അശുദ്ധമായിരുന്നില്ല. ഭഗവത് ഗീതയും ഉപനിഷത്തും രാമരാജ്യവും കൊണ്ട് കാലം കഴിച്ചിരുന്ന അദ്ദേഹം പഴകി ദ്രവിച്ച നൂറ്റാണ്ടുകളെ ആധുനിക യുഗത്തിന്റെ തലയ്‍ക്കല്‍ അടിച്ചിരുത്താന്‍ യത്‍നിച്ചു. മറ്റാര്‍ക്കും കഴിയാത്ത വ്യത്യസ്‍തമായ തന്റെ വ്യക്‍തിമഹത്വം കൊണ്ട് അദ്ദേഹത്തിനത് എളുപ്പം സാധിക്കുകയും ചെയ്തു. ഒരു കണക്കില്‍ ഇന്ത്യയില്‍ ഉണര്‍ന്നു വന്നു കൊണ്ടിരുന്ന തൊഴിലാളി സമരത്തെ ആന്തരികമായി പിന്തിരിപ്പിച്ച ഒരു അണ്ടര്‍കറന്റായിരുന്നു, ഗാന്ധി.
യഥാര്‍ത്ഥ സോഷ്യലിസത്തിന്റെ ജന്‍മമെടുക്കലിനെ പിന്നില്‍ നിന്നു കുത്താനുള്ള അഞ്ചാംപത്തികള്‍ക്കൊക്കെ വേണ്ടത്ര ആയുധം പണിതിട്ടിട്ടാണ് ഗാന്ധിജി പോയത്.
വോട്ടുപെട്ടി സോഷ്യലിസം
ലോകത്തില്‍ ഒരു ഭാഗത്തും ഗാന്ധിയന്‍ ആദര്‍ശം വിലപ്പോകുന്നതല്ല അക്രമരാഹിത്യം ഒരു പ്രായോഗിക സിദ്ധാന്തവുമല്ല. ഭരിക്കാന്‍ അവസരം കിട്ടിയ ഗാന്ധിശിഷ്യന്‍മാര്‍ക്കും ഭക്തര്‍ക്കും ഗാന്ധിയന്‍ തത്ത്വം എത്രമാത്രം ഒരു ചൂണ്ടിപ്പലകയായിരുന്നുവെന്നും നമുക്കറിയാം.
സോഷ്യലിസം നടപ്പാകാന്‍ യഥാര്‍ത്ഥതൊഴിലാളിവര്‍ഗ്ഗം ആവശ്യപ്പെടുന്ന പരിഷ്‍കാരങ്ങള്‍ എന്തൊക്കെയാണോ, അവ നടപ്പാക്കാന്‍ ഗാന്ധിശിഷ്യന്‍മാര്‍ വിസമ്മതിക്കുന്നുവെന്നു മാത്രമല്ല, ആ ആവശ്യത്തെ അടിച്ചമര്‍ത്താന്‍ എല്ലാത്തരം ഹിംസാപരമായ ആയുധങ്ങളും അഴിച്ചുവിടുക കൂടി ചെയ്യുന്നു. അതിന് അവര്‍ക്ക് പ്രേരണ കിട്ടിയത് ഗാന്ധിയില്‍ നിന്നാണെന്ന ധാര്‍ഷ്‍ഠ്യവുമുണ്ട്.
സാധാരണക്കാരന്‍ ഇനിയും മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്. മുതലാളിത്തം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് വോട്ടുപെട്ടിവഴി പുലരുന്ന താത്‍പര്യം പാവപ്പെട്ടവന്റെയല്ല, സ്ഥാപിത താത്‍പര്യക്കാരന്റെയാണ്.ഒരു പട്ടിണി മറ്റാന്‍ രുദ്രാക്ഷം ജപിക്കലും കടുകില തിന്നലും നിരാഹാരവ്രതമെടുക്കലും വാക്കിലും മനസ്സിലും പ്രവൃത്തിയിലും അഹിംസ പാലിക്കലും പ്രത്യൗഷധമായാല്‍ പിന്നെ ബൂര്‍ഷ്വാസിയ്‍ക്കു സുഖമായി.
ഈഗാന്ധിയന്‍വേദാന്തക്കാരെസൂക്ഷിക്കുക.എന്തുകൊണ്ടെന്നാല്‍, മുതലാളിത്തത്തിന്റെ വളരെ ഇണക്കമുള്ള ഈ പട്ടികള്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളഅഴിച്ചുവിടപ്പെട്ടിരിക്കുകയാണ്.
അവ കടിക്കും. അവയ്‍ക്ക് ഇയിടെയായി പേയിളകിയിരിക്കുകയാണ്. ഇന്നലെ അവര്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഗാന്ധിജിയുടെ പിന്നില്‍ നിന്നു വാലാട്ടിയെങ്കില്‍ ഇന്നു അവ സ്വതന്ത്ര ഇന്ത്യയില്‍ ട്രൂമാന്റെ പിന്നില്‍ നിന്നു വാലാട്ടുന്നുണ്ട്.
ജനാധിപത്യത്തിലേയ്‍ക്ക് ഉയര്‍ന്നു വന്ന രാജ്യങ്ങളൊന്നും ബൂര്‍ഷ്വാസിയുടെ എച്ചിലില നക്കി, എച്ചില്‍ക്കുഴിയില്‍ നിന്നു മുളച്ചുയര്‍ന്നതല്ല. നാം കൊട്ടിഘോഷിക്കുന്ന ഇന്ത്യന്‍ജനാധിപത്യത്തിനു പിന്നിലുള്ളത്, ഇന്ത്യാ- ബ്രിട്ടീഷ് - അമേരിക്കന്‍ സാമ്രാജ്യവാദികളുടെ , ഇന്ത്യന്‍ ജനാധിപത്യത്തിനെതിരേയുള്ള ഗൂഢാലോചനയാണ്. ഇന്ത്യന്‍ ഭരണാധികാരികള്‍ അതുകൊണ്ട്, അമേരിക്കന്‍ ഡോളര്‍ മേധാവിത്വത്തെ താലോലിക്കുന്നു.
വെളിച്ചമില്ല. ഭാവിയുടെ നിഗൂഢമായ അന്ധകാരം.
ഇതിന്റെ പേര്‍ സ്വാതന്ത്ര്യമെന്നല്ല. ഇത് ഏറ്റവും ഇരുളടഞ്ഞ കാലഘട്ടമാണ്. ഇവിടെയെങ്ങും ഗാന്ധിജിയുടെ വെളിച്ചമില്ല. ചൂഷണത്തിന്റെ വകയായ രാമരാജ്യവേദാന്തം ഇവിടെ ഫലിക്കാന്‍ പോകുന്നില്ല. ലോകത്തിന്റെ ഒരു ഭാഗത്തും അതു വിലപ്പോയില്ല.
സാറിനും ചിയാങ്ങിനും ആകാത്തത് ഇന്ത്യയിലും ആകാന്‍ പോകുന്നില്ല.
ഇതു വിമോചനസമരങ്ങളുടെ കാലഘട്ടമാണ്. സാമ്രാജ്യത്വത്തിന്റെ കരാള ചെയ്‍തികള്‍ തുടച്ചുമാറ്റിക്കൊണ്ട്, പരിപൂര്‍ണ്ണ ജനകീയ ജനാധിപത്യ റിപ്പബ്‍ളിക്ക് സ്‍ഥാപിച്ചുതുടങ്ങുന്ന കാലം. അതിന്റെ ആവേശകരമായ ശബ്‍ദവീചികള്‍ ഇന്ത്യയുടെ അയല്‍പ്പക്കങ്ങളില്‍നിന്ന് ഇളകിവന്നു. ഇന്ത്യയെ വലിച്ചിളക്കിത്തുടങ്ങി.
അപ്പോള്‍, ഏഴുകൊല്ലത്തിനുമുമ്പ് എന്റെ ഭാവനയെ ഉണര്‍ത്തുകയോ, കാടുകയറ്റുകയോ ചെയ്‍ത ആ ലേഖനത്തെപ്പറ്റി എനിക്കു തന്നെ ഇന്നു ചിരി വരികയാണ്.............
**********************************
0 കമന്‍റുകള്‍:
Post a Comment