
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നു പറയുകയോ,കേള്‍ക്കുകയോ ചെയ്യാത്ത മലയാളി കാണുമോ? സംശയമാണ്. കൊല്ലവര്‍ഷം1099-ലെ വെള്ളപ്പൊക്കം കേരളത്തെ പ്രത്യേകിച്ച് മദ്ധ്യകേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അതിലും വലിയൊരു വെള്ളപ്പൊക്കംഅതിനുമുമ്പുണ്ടായിരുന്നതായി കേട്ടിരുന്നില്ല.
അതിനുശേഷമാകട്ടെ, ഇന്നോളമുണ്ടായിട്ടുമില്ല. ഇന്നത്തെമാതിരിയുള്ളവര്‍ത്താമാധ്യമങ്ങള്ഇല്ലാതിരുന്നതിനാല്‍ മരിച്ചവരുടെ എണ്ണം കൃത്യമായി അറിയാന്‍ സാധിച്ചില്ല. കഠിനവര്‍ഷമായിരുന്നു,
അക്കാലങ്ങളില്‍. മിഥുനംകര്‍ക്കിടകം മാസങ്ങളില്‍ സൂര്യനെ കാണുന്നത് അപൂര്‍വ്വം. അഹോരാത്രം കോരിച്ചൊരിയുന്ന മഴ. നാട്ടില്‍ തുള്ളിക്കൊരു കുടമായി പെയ്യുമ്പോള്‍ തുമ്പിക്കൈവണ്ണത്തിലത്രെ, മലയില്‍ പെയ്യുക!
കാര്‍മേഘങ്ങളേയും കൊണ്ട് കാറ്റ് കിഴക്കോട്ട് പോയാല്‍ പിറ്റേന്ന് മലവെള്ളം തലനീട്ടും. തടുക്കാന്‍ അണക്കെട്ടുകളില്ല.
മിഥുനം 27-നു പുഴയിലെ വെള്ളം ചുവന്നുകണ്ടപ്പോള്‍ പതിവുള്ള മലവെള്ളത്തിന്റെ ആരംഭം എന്നു മാത്രമേ ധരിച്ചുള്ളു. വെള്ളപ്പൊക്കം ഒരു വാര്‍ഷികോത്സവമാണ്. വള്ളം കളിക്കാം. ഒഴുകിവരുന്ന മലവിറകും ശേഖരിക്കാം. കാടുകള്‍ അന്ന് പൂര്‍ണ്ണവിസ്‍തൃതിയിലും ഗാംഭീര്യത്തിലും നിന്നു. കാടുകളിലേയ്ക്ക് ലോറികളെ തള്ളിവിടാന്‍ റോഡുകളില്ല. അതുകൊണ്ട് വനംകൊള്ള സംഭവിച്ചില്ല.
കാട്ടില്‍ വേനല്‍ക്കാലത്ത് അടിഞ്ഞമരുന്ന ഉണക്കമരങ്ങളും കൊമ്പുകളും മറ്റു വനവിഭവങ്ങളും മലവെള്ളം വാരിയെടുത്ത് തീരദേശത്തെത്തിക്കും. ഒരു കൊല്ലം കത്തിക്കാനുള്ള വിറകു മുഴുവന്‍ അങ്ങനെ ആളുകള്‍ക്ക് സൗജന്യമായി കിട്ടിയിരുന്നു.
ഞാന്‍ ഓര്‍ക്കുകയാണ്. .............ഒരു വഞ്ചി കിട്ടാന്‍ ചേട്ടന്‍ ഓട്ടമായി. എങ്ങും കിട്ടാനില്ലെങ്കില്‍ മാത്രമേ ആരും ഹസ്സന്‍മാപ്പിളയെസമീപിക്കൂ. അറുത്ത കൈക്ക് ഉപ്പുതേയ്ക്കാത്തവനാണെന്നാണ് നാട്ടില്‍ സംസാരം. പുഴവക്കിലെ ഓടുമേഞ്ഞ ഏക വഞ്ചിപ്പുര ഹസ്സന്‍ മാപ്പിളയുടേതാണ്. അതിന്റെ തൊട്ടുപുറകില്‍തന്നെ വെള്ളതേയ്ക്കാത്ത ചെങ്കല്ലു കൊണ്ട് പണിത അയാളുടെ വീടും.
സമ്പന്നന്‍മാരുടെ യാത്രയ്ക്കുള്ള ചിത്രപ്പണിയോടുകൂടിയ ചായം തേച്ച കൂടാരവഞ്ചി, സാധാരണക്കാരുടെ യാത്രയ്ക്കുള്ള കമാനാകൃതിയില്‍ പനമ്പുകൊണ്ടുള്ള മേല്‍പ്പുരയോടുകൂടിയ വളവര വഞ്ചി, വളവരയില്ലാത്ത വഞ്ചി തുടങ്ങി, ഒരാള്‍ക്ക് സ്വയം തുഴഞ്ഞു പോകാന്‍ പറ്റുന്ന കൊതുമ്പുവഞ്ചി വരെ പല വാടകനിരക്കിലുമുള്ള പലതരം വഞ്ചികള്‍ ഹസ്സന്‍മാപ്പിളയ്ക്കുണ്ട്.
'ഒരു പുത്തന്‍ കൂലി' വഞ്ചിയാണ് കിട്ടിയത്. കൊച്ചീരാജാവിന്റെ നാണയമാണ് 'പുത്തന്‍.' പുത്തന്‍ പിന്‍വലിക്കപ്പെട്ടിട്ടും അതിന്റെ മൂല്യമായ 10 ബ്രിട്ടീഷ് പൈയെ ഒരു പുത്തന്‍ എന്നു വിളിക്കുന്ന കീഴ്‍വഴക്കം 99- കാലത്ത് നിലനിന്നിരുന്നു.
വാണം പോലെ ഒഴുക്കിലൂടെ പാഞ്ഞുവരുന്ന മലവിറകുകള്‍ വഞ്ചിനിറയെ വാരിക്കൂട്ടി, വീടിന്റെ മുറ്റത്തു കൊണ്ടുപോയി കൂട്ടിയിട്ടു..
ഈട്ടി, തേക്ക്, ചന്ദനം,ഇരുമുള്ള്, മരുത് തുടങ്ങി പേരറിയുന്നതും അല്ലാത്തതുമായ കാട്ടുമരങ്ങളുടെ അവശിഷ്‍ടങ്ങളാണവ. വിറകുപിടുത്തം നിറുത്തി. സന്ധ്യയോടടുക്കുന്നു. വഞ്ചി തിരിച്ചേല്‍പ്പിച്ചുകളയാം. നാളേക്കുവച്ചാല്‍ വഞ്ചിക്കൂലി ഡബിളാകും
പൈയുടെ മൂല്യമുള്ള ഒരു അരയണത്തുട്ടും (അണ = 12പൈ) 3 പൈയുടെ ഒരു കാലണത്തുട്ടുംമാത്രമേയുള്ളു. അതായത് 9പൈ. കുറവുള്ള ഒരു പൈ കടം പറയാം. വഞ്ചിയും കൊണ്ടുചെന്നു. പക്ഷെ, അണ്ടിയോടടുത്തപ്പോഴാണ് മാങ്ങയുടെ പുളി!. ഹസ്സന്‍മാപ്പിള തെല്ലുംവഴങ്ങുന്നില്ല. പത്തു പൈയും തികച്ചു കൊണ്ടുചെന്നാലേ,വഞ്ചി സ്വീകരിക്കുകയുള്ളു. വഞ്ചിയും കൊണ്ടു തിരിച്ചു പോരേണ്ടിവന്നു.
പോരുന്നവഴിയ്ക്കുണ്ട്, പറമ്പുകളെല്ലാം മുങ്ങിയിരിക്കുന്നു. മരങ്ങളുടെ കടയ്ക്കല്‍ ഒഴുക്കു കെട്ടിമറിയുന്ന ഒച്ച! വീട്ടിലെത്തി നോക്കുമ്പോള്‍ തെല്ലു മുമ്പു മുറ്റത്തു കൂട്ടിയിട്ട വിറകെല്ലാം ഒഴുകിപ്പോയിരിക്കുന്നു! വഞ്ചി വരാന്തയിലെ തൂണില്‍ കെട്ടി. സമീപത്തുള്ള ചെറ്റക്കുടിലുകളിലെല്ലാം വെള്ളം കയറി. രാത്രിയ്ക്കു മുമ്പേ തന്നെ താമസക്കാര്‍ ഒഴിഞ്ഞുപോയി.
സന്ധ്യ മയങ്ങി.കാക്ക കരയുന്നു പശു പതിവില്ലാത്ത വിധം ദയനീയമായി മുക്രയിടുന്നു. പട്ടി മോങ്ങുന്നു, ഒരു പറ്റം ഞാറപ്പക്ഷികള്‍ ദീനസ്വരം മുഴക്കി വടക്കേചക്രവളത്തിലേക്ക് പറന്നു പോയി.
നായര് ചത്തു തെക്കോട്ടും, ഞാറ കരഞ്ഞു വടക്കോട്ടും എന്ന പഴമൊഴി ഓര്‍ത്തു. ഇരുട്ടു വ്യാപിച്ചു. കാറ്റും മഴയും വര്‍ദ്ധിച്ചു അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടന്നു. ആര്‍ക്കും ഉറക്കം വന്നില്ല. ദൂരെ നിന്ന് വിളിയൊച്ചയും നിലവിളികളും മാറ്റൊലിക്കൊള്ളുന്നു.
വരാന്തയിലെ ആദ്യത്തെ ചവിട്ടുപടി മുങ്ങി.രണ്ടാമത്തേതിനെ വിഴുങ്ങാന്‍ തല നീട്ടുകയാണ് വെള്ളം. .കാറ്റിരമ്പുന്നു. മഴത്തുള്ളികള്‍ മുറ്റത്തെ പ്രളയജലത്തില്‍ മദ്ദളം കൊട്ടുന്നു. മഴ തകര്‍ത്തു പെയ്തോട്ടെ.കാറ്റില്ലാതിരുന്നാല്‍ മതി. പുരയ്ക്കു മീതെ ഒരു തെങ്ങ് ചാഞ്ഞുനില്‍ക്കുന്നു. ഒരു കുലയില്‍ മുപ്പതും നാല്‍പ്പതും കാഫലം തരുന്നു.
പത്തുപെറ്റ പെണ്ണ് നിറയൗവനത്തിന്റ ആരോഗ്യത്തോടെ പതിനൊന്നാമത്തേതിന്റെ ഭാരവും താങ്ങി,നില്‍ക്കുന്ന പോലുണ്ട് തെങ്ങ് വെട്ടാന്‍ മനസ്സു വന്നില്ല. എന്നാല്‍ ഇപ്പോള്‍ ബോദ്ധ്യമായി, സ്വര്‍ണ്ണം കായ്‍ക്കുന്ന മരമായാലും പുരയ്ക്കുമീതേ വന്നാല്‍ വെട്ടണം! എവിടെയോ എന്തെല്ലാമോ ഒക്കെമറിഞ്ഞു വീഴുന്ന ഒച്ച! മിനിട്ടു കൊണ്ട് രണ്ടാമത്തെ ചവിട്ടുപടിയും മുങ്ങി!
ഇത് ഇതിനുമുമ്പ് ഒരുകാലത്തെ വെള്ളപ്പൊക്കത്തിലും ഉണ്ടാകാത്ത സംഭവമാണെന്ന് അച്ഛന്‍ പറയുന്നു. ഗൃഹാന്തര്‍ഭാഗം ആകെ പരിഭ്രാന്തിയിലാണ്.
കൂട്ടനാമജപമായി "നാരായണ, നാരായണ..." പാലാഴി എന്ന പാരാവാരത്തില്‍ പെരുമ്പാമ്പിന്റെ പുറത്തുപത്നീസമേതം പള്ളി കൊള്ളുന്ന നാരായണനുണ്ടൊ, ഒരു പുഴയില്‍ ഇത്തിരി വെള്ളം പൊങ്ങിയത് ഗൗനിക്കുന്നു! വിളിക്കേണ്ടത് നാരായണനെയല്ല, ഹസ്സന്‍മാപ്പിളയെയാണ് എന്നു പറയാന്‍ തോന്നി.ആപത്തില്‍ ഉതകാന്‍ പോകുന്നത് അങ്ങേരുടെ വഞ്ചിയാണല്ലൊ!
പുരയ്ക്കു മീതേ വെള്ളം വന്നാല്‍ അതുക്കു മിതേ വള്ളം എന്നുചൊല്ലുണ്ട്. കോഴി കൂകി. പാതിരാക്കോഴിയാകണം. ജലപ്രളയത്തിന്റെ മീതെയാകയാല്‍ കൂകലിന്റെ പ്രതിദ്ധ്വനിക്ക് വലിയ ശക്തിയുണ്ടായി.
'ലെന്താര്‍ണ്ണ' വിളക്കെടുത്ത് വാതില്‍ പാതിതുറന്ന് പുറത്തേയ്ക്കു നോക്കി. ഹസ്സന്‍മാപ്പിള തൂണും ചാരിനിന്ന് ഉറക്കം തൂങ്ങുന്നു! വെള്ളം മൂന്നാമത്തെ ചവിട്ടുപടിയും വിഴുങ്ങി.
"സാരമില്ല." അച്ഛന്‍ ആശ്വസിപ്പിച്ചു. "വെളുക്കുമ്പോള്‍ വെള്ളം ഇറങ്ങിത്തുടങ്ങും." ഒന്നു മയങ്ങിപ്പോയിരിക്കും. അപ്പോള്‍ കേള്‍ക്കുന്നു, നിലവിളി- "അയ്യോ, പായില്‍ വെള്ളം!" പെട്ടെന്നു വാതില്‍ തുറന്നു. വരാന്ത മുങ്ങിയിരിക്കുന്നു! ഭാഗ്യത്തിന് കിഴക്ക് വെള്ള കീറിയിട്ടുണ്ട്. വേഗം തന്നെ കെട്ടു കെട്ടി. ആറംഗത്തിന്റെ കുടുംബം വഞ്ചിയില്‍ കേറിയപ്പോള്‍ " അല്ലയോ, ഹസ്സന്‍ മാപ്പിളേ, അങ്ങയെ പടച്ചോന്‍ സഹായിക്കും" എന്നു പറയാന്‍ തോന്നി. അമരത്ത് അച്ഛന്‍ ഇരുന്നു. മഴ തെല്ലു ശമിച്ചിട്ടുണ്ട്."സൂക്ഷിക്കണം. ആരും അനങ്ങിപ്പോകരുത്!"അച്ഛന്‍ ആജ്ഞാപിച്ചു.
എഴുത്താശാനായ അച്ഛന്റെ നാരായം പിടിച്ചു ശീലിച്ച കയ്യില്‍ പങ്കായം കണ്ടപ്പോള്‍ അത്ഭുതം തോന്നി. വഞ്ചിക്ക് പിടിപ്പു കമ്മി. വിരല്‍ വെച്ചാല്‍ കണ്ടിക്കുന്ന ഒഴുക്കും. പുഴ, തോട്, പാടം,,പറമ്പ്,-എല്ലാം ഏകമയമാക്കിയ പ്രളയോപരി ഒഴുക്കിന്റെ ചുഴിയില്‍ കുടുങ്ങാതെ, തെങ്ങിലും മരത്തിലും ഇടിക്കാതെ, വഞ്ചി, സമീപത്തെ ഏക പൊക്ക സ്ഥലമായ ചന്തമൈതാനത്തെത്തി
നെടുവീര്‍പ്പിട്ട് കരയ്ക്കിറങ്ങി. അവിടെ നൂറോളം വള്ളങ്ങളും ആയിരത്തോളം അഭയാര്‍ത്ഥികളും കൂടിയിട്ടുണ്ട്. നമ്പൂരിയും നായരും ഈഴവരും പുലയരും നമ്പ്രാന്തിയും ജോനകനും എല്ലാം അവിടെ അപ്പോള്‍ ഏകജാതി, ഏകമതം ഏകദൈവംഎന്ന സിദ്ധാന്തം നടപ്പാക്കിയിരിക്കുന്നു. മനുഷ്യനെ ഒന്നിപ്പിക്കുന്നത് ദേശീയ ദു:ഖമാണ്,
പലേടത്തും വള്ളം മുങ്ങിയ മരണവാര്‍ത്തകള്‍ കേള്‍ക്കുന്നു. അല്പം കഴിഞ്ഞില്ല, മൈതാനത്തിന്റെ അങ്ങേതലയ്ക്കല്‍ നിന്ന് നിലവിളി1 "തട്ടാന്‍പടി പൊട്ടാന്‍ പോകുന്നു!ഓടിക്കോ..." തട്ടാന്‍പടി പൊട്ടിയാല്‍ സ്ഥലത്തു കൂടിയിരിക്കുന്നവരുടെ കഥ കഴിയും! വന്ന വഞ്ചിയില്‍ തന്നെ തിരിച്ചു കേറി. നേരേ തെക്കോട്ടു വിട്ടു. 10 നാഴിക ദൂരെ ഒരു ബന്ധുവീടുണ്ട്. അവിടം പൊക്ക പ്രദേശമാണ്. രണ്ടാഴ്ച കഴിഞ്ഞാണ് വെള്ളം ഇറങ്ങിയത്. ഗവണ്‍മെന്റും സാമൂഹ്യസംഘടനകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തി. വടക്കേയിന്ത്യയില്‍ നിന്നു പോലും ധനസഹായമെത്തി.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഗാന്ധിത്തൊപ്പിയും ഖദര്‍വസ്‍ത്രവും ധരിച്ച സന്നഗ്ദ്ധഭടന്‍മാര്‍ പനമ്പും ഓലയും മുളയും കൊണ്ട് വീടുപോയ പാവങ്ങള്‍ക്ക് വീടു കെട്ടിക്കൊടുത്തു. പല ജന്‍മിമാരും ധര്‍മ്മം കൊടുക്കാന്‍ പത്തായം തുറന്നിട്ടു. കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങള്‍ തുറക്കപ്പെട്ടു. സര്‍ക്കാര്‍ കുടിയാനവന്‍മാര്‍ക്ക് കരം ഇളവുചെയ്തു കൊടുത്തു.
ആപത്തു കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തിയത് ഒരു മാസം കഴിഞ്ഞാണ്. ആദ്യം ചെയ്യേണ്ട കൃത്യം വഞ്ചി നന്ദിപൂര്‍വ്വം ഉടമസ്ഥനെ തിരിച്ചേല്പ്പിക്കലാണ്. മാറിയ സാഹചര്യത്തില്‍ വഞ്ചിക്കൂലി ചോദിക്കാതെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കരുതിയത്.
വെള്ളപ്പൊക്കക്കെടുതിയുടെ ഫലമായി ഒരു ചില്ലിക്കാശും കയ്യിലില്ല.അച്ഛന്‍ തന്നെയാണ് വഞ്ചി ഏല്‍പ്പിക്കാന്‍ പോയത്, വെള്ളപ്പൊക്കത്തില്‍ ഹസ്സന്‍മാപ്പിളയുടെ ഓര്‍മ്മശക്തി ഒലിച്ചുപോയിരുന്നില്ല.
കണക്ക് കൃത്യമായി കൂട്ടി. "മിതിനം ഇരുപത്തിയേയാം തീയതിയാണ് മകന്‍ മഞ്ചി കൊണ്ടുപോയത്. അന്നത്തെ തീയതി തൊട്ട് 31നു വരെയുള്ള ആ മാസത്തിലെ 5 ദിവസത്തെ കൂലി ഞമ്മ വെള്ളപ്പൊക്കത്തിന്റെ പേരില്‍ വിടുന്നു.കര്‍ക്കടകം 32 ദെവസോം ഇന്ന് ചിങ്ങം 4 വരെയുള്ള 4 ദെവസോം കൂടി 36 ദെവസത്തിന് ദെവസം പത്തു പൈ പ്രകാരം ആകെ വരേണ്ടത് ഒരു ബ്രിട്ടീഷ് രൂപ പതിനാലണ. "
അച്ഛന്‍ വിനയപൂര്‍വ്വം പറഞ്ഞു. ഒരു മാസത്തിനകം തന്നോളാം." 'അതു പറ്റൂല്ലാ" "മലവെള്ളത്തിന്റെ പേരില്‍ ഒരു വിട്ടുവീഴ്‍ച വേണം.ഹസ്സന്‍മാപ്പിളെ.നമ്മളൊക്കെ നാട്ടുകാരല്ലെ?" "അതല്ലേടോ, ആശാനേ,ഞമ്മ നിങ്ങ പറയാതെ തന്നെ 5 ദെവസത്തെ കൂലി എളവു ചെയ്തത്? എങ്ങനെ മലവെള്ളം വരാതിരിക്കും? മേടിച്ചാ കൊടുക്കാത്തവരുള്ളപ്പ മലവെള്ളോല്ല, തീമയേം പെയ്യും."
"ശരി. എന്നാല്‍ പണമുണ്ടായിട്ടു വഞ്ചിയും കൊണ്ടു വരാം." വഞ്ചി തിരിച്ചുകൊണ്ടുവന്നു.ആളുകളെകൂട്ടി മുറ്റത്തു കൂടി കെട്ടി വലിപ്പിച്ച് വീടിന്റെ പടിഞ്ഞാറേ ചായ്‍വിലെത്തിച്ചു..കടപ്പുറത്തു ചത്തടിഞ്ഞ തിമിംഗലം പോലെ വഞ്ചി അവിടെ കമിഴ്‍ന്നു കിടന്നു,നാലഞ്ചു വര്‍ഷത്തോളം.
ക്രമേണ ദ്രവിക്കാന്‍ തുടങ്ങി.കഷ്‍ണങ്ങള്‍ ദിവസേന അടര്‍ന്നു വീണു. വീണത് വീണത് അന്നന്ന് അടുപ്പിലേയ്ക്കും പൊയ്ക്കൊണ്ടിരുന്നു.
ഒരു ദിവസം കേട്ടു: പാവം ഹസ്സന്‍ മാപ്പിള മയ്യത്തായി. അധികം താമസിയാതെ അദ്ദേഹത്തിന്റെ ആ ചരിത്രാവശിഷ്ടവും മയ്യത്തായി.....!
(1989ജൂലൈ 16 കേരള കൗമുദി വീക്കെന്‍ഡ് മാഗസിന്‍)....,)
8 കമന്‍റുകള്‍:
വെള്ളപ്പൊക്കം വായിച്ചു. വളരെ നല്ല എഴുത്ത്. വെള്ളപ്പൊക്കത്തിന്റെ ഭയാനകത ശരിക്കും അനുഭവിപ്പിച്ചു.കുട്ടിക്കാലത്തു എന്റെ വീടിന്റെ തൊട്ടടുത്തുള്ള അല്‍ഫാറൂഖ്യാഹൈസ്കൂളിലും സര്‍ക്കാര്‍ സ്കൂളിലും, വീട്ടില്‍ മലവെള്ളം കയറിയ ഒരു പാട് കുടുംബങ്ങള്‍ വന്നു താമസിക്കാറുണ്ട്. എല്ലാ കൊല്ലവും.അതൊക്കെ ഒന്നുകൂടി ഓര്‍ത്തു ഈ ലേഖനം വായിച്ചപ്പോള്. ഒപ്പം വളരെ ശക്തമായ സാമൂഹ്യ വിമര്ശനങ്ങളും.ഹസ്സന്‍ മാപ്പിള എന്ന സ്പെസിമന്‍ ഇപ്പോഴുമുണ്ട്.അറുത്തകൈയ്ക്കുപ്പുതേക്കാത്തവന്‍.പഴയ നാണയങ്ങളുടെ കണക്കുകളൊക്കെ ഒന്നുകൂടി പുതുക്കി. 'മിതിന'ത്തിലെ അങ്ചു ദിവസം 'വാശി' തന്നു ബ്രിട്ടീഷ്പുത്തന്‍ വാങ്ങാന്‍ കൊതിച്ച അയാളും വങ്ചിയും മയ്യത്തായി. കര്‍ക്കിടകത്തില്‍ 32 നാളുണ്ടെന്നതുമൊക്കെ ഒരു അറിവുമായി.എന്റെ നാട്ടിലെ പാതി ഭൂസ്വത്തും കൈവശം വച്ചു നടക്കുന്ന ഒരു ജന്മിയുടെ വീട്ടില്‍ ഒരു പുരകെട്ടിക്കിടക്കുവാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി ഒരു ദരിദ്രനായ ഒരാള്‍ ചെന്നു.ജന്മിയുടെ പറമ്പില്‍ ഇടിമിന്നലേറ്റ് തലപോയി നില്‍ക്കുന്ന പല തെങ്ങുകളും മനസ്സില്‍ കണ്ടുകൊണ്ടാണ് അയാള്‍ ജന്മിയുടെ വീട്ടില്‍ പോയത്.തെങ്ങുപോയിട്ട് ഒരു കൊന്നപത്തലുപോലും അയാള്‍ക്കു കിട്ടിയില്ല.പക്ഷെ ഉള്ളതുപറയണമല്ലോ,ദൈവം നിന്നെ സഹായിക്കും എന്നു പറഞ്ഞ് പഴയ തേങ്ങപെറുക്കുകാരനായ അയാള്‍ക്കു ഒരു പത്തുരൂപ കൊടുക്കുവാന്‍ ജന്മി മറന്നില്ല.
ഇടക്കു വെള്ളപ്പൊക്കത്തിനോട് നന്ദിയും തോന്നി: നമ്പൂരിയേയും നായരേയും ഈഴവനേയും പുലയനേയും ജോനകനേയും അതു ഒറ്റക്കൂരക്കീഴില്‍ ആക്കിയല്ലോ.
ഈ ലേഖനം ഏതോ ക്ലാസ്സില്‍ പാഠം ആണെന്ന് കേട്ടിട്ടുണ്. മുഴുവനായി വായിച്ചത് ഇപ്പോള്‍ മാത്രമാണ്. ഹൃദ്യമായ ആവിഷ്കരണം. പോയ കാലത്തി ലുടെ സഞ്ചരിച്ച അനുഭവം.
ഞാനൊരു കുട്ടനാട്ടുകാരനാണ്. തോന്നൂറ്റൊമ്പതിലെ വെള്ളപ്പൊക്കം പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടേയുള്ളൂ, അതില്‍ ഒട്ടുമിക്കതും പുളുവായിരിക്കും. എങ്കിലും ഈ കഥ(ലേഖനം) വായിച്ചപ്പോള്‍ അത് യാധാര്ത്യത്തോട് ഏറെ അടുത്തുനില്‍ക്കുന്നു എന്ന് തോന്നി. കേള്‍ക്കാന്‍ കൊതിച്ചൊരു കാര്യം ചോദിക്കാതെ തന്നെ പറഞ്ഞുതന്നതില്‍ അത്ഭുതവും സന്തോഷവും !!
നന്ദി.
വായിക്കാന്‍ വന്നതാ...പക്ഷെ എഴുതിയ കളര്‍ സമ്മതിക്കുന്നില്ല...ബ്ലാക്കില്‍ ഓറഞ്ച് കണ്ണിനു ഒരു നീറ്റല്‍ പോലെ..
എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി. സീമാഹര്ഷന്‍ പറഞ്ഞത് ശരി. ഇപ്പോള്‍ ഇത് നാലാം ക്ലാസ്സില്‍ പാഠമാണ്. ഈ ലേഖനം രണ്ടു പതിറ്റാണ്ടിനു ശേഷവും പ്രസക്തമെന്നത് സന്തോഷകരം. നന്ദി, വീണ്ടും.
ammoomma paranju ketta ormakal undu annu undaya vellappokkathinte smarana ennonam ozhukkil ozhikivanna oru marappathram ee adutha kaalam vare undaayirunnu vennanu orma.......
ചരിത്ര സത്യങ്ങൾ ഒളിഞ്ഞു കിടക്കുന്ന സുന്ദരമായ ചെറുകഥ. ഇത് വായിക്കാൻ അവസരം തന്നതിന് അതീവ നന്ദി
Post a Comment