Thursday, December 16

thirinjunokkumpol

ഈ  സായംസന്ധ്യയില്‍
                     എനിയ്‍ക്ക്  ജാതിയില്ല.  മതമില്ല. ദൈവമോ, ക്ഷേത്രമോ ഇല്ല. ആ വക സൂചനകളൊന്നും എന്റെയോ എന്റെ മക്കളുടെയോ പേരക്കുട്ടികളുടേയോ പേരുകളില്‍    ഒളിച്ചു നില്‍ക്കുന്നില്ല.
അതുപോലെ എന്റെ പുസ്‍തകങ്ങളും എന്റെ ജാതി വിളംബരം ചെയ്‍കയില്ല.  ജാതിചിന്ത മനുഷ്യന്റെ മനസ്സില്‍ വരുന്നതോടെ അവന്‍ അങ്ങേയറ്റം തരം താഴ്‍ന്നതായാണ് ഞാന്‍ കണക്കാക്കിയിട്ടുള്ളത്.  ഈ എണ്‍പയതാം വയസ്സില്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നത് ഞാനൊരിക്കലും  ഒരുജാതിയുടെഭാഗമായി ചിന്തിക്കുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്‍തിട്ടില്ല എന്നതു കൊണ്ടാണ്.ഞാന്‍ മനുഷ്യനാണ്. ഒരു ചരിത്രകാരനായി അറിയപ്പെട്ടാല്‍ മതി.
                        "അച്ഛന്റെ തോളിലിരുന്നാണ് ഞാന്‍ ആദ്യമായി ലോകം കാണുന്നത്.
ഒരു വഴി കണ്ടാല്‍, ഒരു കുളം കണ്ടാല്‍,ഞാനന്വേഷിയ്ക്കും ഈ വഴി എവിടേയ്ക്കാണ്?
ഈ കുളം എങ്ങനെയുണ്ടായി? "എന്നൊക്കെ.
                         ആ അന്വേഷണമാണ് ഞാനിപ്പോഴും തുടരുന്നത്.
                         ബാല്യത്തില്‍ കണ്ട വഴികള്‍  ,വഴിയമ്പലങ്ങള്‍,അത്താണികള്‍ , ചക്രചുറ്റുകള്‍, മലവാരങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍...  എല്ലാത്തിലും നൂറ്റാണ്ടുകളുടെ
കഥകളുണ്ട്. ആ കഥകള്‍ തേടിയാണ് ഞാനലഞ്ഞത്.
                         ഓരോ ജില്ലയുടേയും സ്‍ഥലചരിത്രമെഴുതിയത്  എന്റെ വീട്ടിലിരുന്നുകൊണ്ടല്ല. ജില്ലയിലെ ഓരോ ഗ്രാമത്തിലും പോയി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. എത്ര കഷ്‍ടപ്പെട്ടായാലും നേരില്‍ കാണാതെ ഞാനൊ ന്നുമെഴുതിയിട്ടില്ല.ഞാന്‍     ‍ഐതിഹ്യം നോക്കാറില്ല.  പറഞ്ഞുകേട്ട്   വിശ്വസിക്കാറുമില്ല.   യുക്‍തി കൊണ്ട് ഖനനം ചെയ്‍കയാണ് എനിക്കിഷ്‍ടം.    ഒരിക്കല്‍ പാലക്കാട്ട് കോട്ടമല കാണാന്‍ പോയി.     മലകയറിമുകളില്‍എത്തിയപ്പോഴാണ്സന്ധ്യയെന്നറിഞ്ഞത്.താഴേയ്‍ക്കു വരാന്‍ പറ്റാത്ത വിധം നേരം ഇരുട്ടുകയും ചെയ്‍തു. കാല്‍ വഴുതി, കല്ലില്‍ തലയടിച്ചു മരിക്കുമോ,എന്നു പോലുംപേടിച്ചുപോയ നിമിഷം. ഒന്നു നിലവിളിച്ചാല്‍പ്പോലും അവിടെ ആരും  വരികയില്ല. ഒടുവില്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞാണ് ഞാന്‍ മടക്കദൂരം താണ്ടിയത്. പാമ്പിനേയും ഇരുട്ടിനേയും പേടിച്ച ആ രാത്രി ഇന്നും എന്റെ മനസ്സിലുണ്ട്.
കഷ്‍ടപ്പെട്ട് ഞാന്‍ കണ്ടെത്തയ രേഖകള്‍  പില്‍ക്കാലത്ത് കുട്ടികള്‍ക്കുംമറ്റും പ്രയോജനപ്പെട്ടത് സന്തോഷകരമായി. എം.ജി. യുണിവേര്‍സിറ്റി എന്റെ "ചരിത്രകവാടങ്ങള്‍" പാഠപുസ്തകമാക്കിയിരുന്നു.                       യാത്രകളുടേയും അന്വേഷണങ്ങളുടേയും ഒടുവില്‍ ഞാന്‍ രോഗിയായത് ഓര്‍ക്കുമ്പോള്‍  വിഷമവുമുണ്ട്.  ഇത്തരം ഗവേഷണങ്ങളില്‍ നിന്ന് പില്‍ക്കാലത്ത്  എനിക്ക് സാമ്പത്തികമായ നേട്ടമൊന്നുമുണ്ടായില്ല മൂന്ന് ജില്ലകളക്കുറിച്ച് പഠിക്കാന്‍ സാഹിത്യ അക്കാദമി പ്രതിമാസം തൊള്ളായിരം രൂപ വീതം തന്നു.  ഒരു ജില്ലയ്‍ക്ക് ഒരു വര്‍ഷം വീതം.    പുസ്‍തകങ്ങള്‍ നാലും അക്കാദമി പ്രസിദ്ധീകരിച്ചു. അതില്‍ നിന്ന് റോയല്‍റ്റി ഇനത്തില്‍ കാര്യമായൊന്നും കിട്ടാനില്ല.സ്‍കോളര്‍ഷിപ്പ് കിട്ടിയ തുക ഗവേഷണത്തിനായി ചെലവാകുകയും ചെയ്തു. എങ്കിലും ആറുമാസത്തിനുള്ളില്‍‍  എന്റെ              സ്ഥലനാമഗവേഷണഗ്രന്ഥങ്ങള്‍ക്ക് പുതിയ പതിപ്പുകള്‍ ഉണ്ടാകുന്നത് ആനന്ദം നല്‍കുന്നു. അവയ്ക്ക് വായനക്കരുണ്ടല്ലോ.  .         
                        സ്‍ഥലനാമങ്ങളുടെ ഉത്ഭവരഹസ്യം തേടിയുള്ള യാത്രയില്‍ എനിക്ക് ധനനഷ്‍ടവും സ്വത്തുനഷ്‍ടവുംഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയെപ്പറ്റി പഠിക്കാനുള്ള യാത്രയ്‍ക്കിടയില്‍  കാമറയും കുറിപ്പുകള്‍ രേഖപ്പെടുത്തിയ നോട്ടുബുക്കുകളുമടങ്ങിയ സ്യൂട്കെയ്‍സ് നഷ്ടപ്പെട്ടു.ഒടുവില്‍ ഉടുതുണി മാത്രമായി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
                       തിരുവനന്തപുരം ജില്ലയെക്കുറിച്ച് പഠിക്കേണ്ട സമയമായപ്പോള്‍  പുതുതായി വന്ന സെക്രട്ടറി  എരുമേലി പരമേശ്വരന്‍ പിള്ള  , ആദ്യം ജോലി ആരംഭിച്ചോളൂ എന്നു പറഞ്ഞെങ്കിലും വൈകാതെ    വാക്കുമാറി.  കൊടുത്തയാള്‍ക്കു തന്നെ പിന്നേയും കൊടുക്കാനാവില്ലെന്നു പറഞ്ഞ് സ്‍കോളര്‍ഷിപ്പ്  തടഞ്ഞു..                                                                    തൃശൂര്‍,പാലക്കാട്,എറണാകുളം എന്നീ ജില്ലാസ്‍ഥലചരിത്രങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ ഈ വിഷയത്തില്‍ എന്റെ അദ്ധ്വാനത്തെ അംഗീകരിച്ചുകൊണ്ടും, മറ്റാരും ഈ മേഖലയില്‍ കടന്നുവരാത്തതു കൊണ്ടും ഞാന്‍ തന്നെ ഈ പ്രവര്‍ത്തനവുമായി മുന്നോട്  പോകണമെന്ന് കേരളത്തിലെ പണ്ഡിതരും സാംസ്‍കരി നായകന്‍മാരും   വിവിധ സന്ദര്‍ഭങ്ങളില്‍ പ്രസ്‍താവിച്ചിരുന്നു.  ഇതായിരുന്നു എന്റെ ധാര്‍മ്മിക പിന്‍ബലം. എന്നാല്‍, ഡോ.എസ്.ഗുപ്‍തന്‍ നായരും, ഡോ.പി.ടി.ഭാസ്‍കരപ്പണിക്കരും ഡോ.കെ.എന്‍ എഴുത്തച്ഛനും,    മറ്റനേകം പേരും  ,വാലത്തിന് കൂടുതല്‍
വലിയ പ്രോജക്‍റ്റ് നല്‍കണമെന്ന്   വ്യക്‍തമായി എഴുതിവച്ചതൊന്നും  എരുമേലി വായിച്ചു നോക്കിയില്ല.
                    നീതിക്കു വേണ്ടി ഞാന്‍  അന്നത്തെ അക്കാദമി പ്രസിഡന്റ് പ്രൊഫ. എം കെ സാനുവിനെ സമീപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍  ഒരു 'പ്രൊഫസ്സര്‍' ജീവിച്ചിരിപ്പില്ലെന്ന് ബോദ്ധ്യമായപ്പോള്‍ അന്നത്തെ സാംസ്‍കാരിക വകുപ്പു മന്ത്രി
ടി.കെ. രാമകൃഷ്‍ണനെ  കണ്ട് വിവരം പറഞ്ഞു. എരുമേലിയുടേയും സാനുവിന്റെയും  വായില്‍നിന്നു  വന്ന അതേ വാചകങ്ങള്‍ തന്നെ ടി.കെ.യുടെയും വായില്‍ നിന്നു കിട്ടിയപ്പോള്‍  എനിക്കു  ഗവേഷണത്തിന്റെ പണി നിര്‍ത്തേണ്ടിവന്നു. ഒരു ഇടവേള ആകട്ടെയെന്ന് ഞാനും കരുതി.
                    ശുഭകാംക്ഷികള്‍ എന്ന് ഞാന്‍ വിശ്വസിച്ച ആളുകള്‍  കൈവിട്ടതിന്റെ ദു:ഖം വലുതായിരുന്നു.അതുവരെ    ഞാന്‍                 കാണാതിരുന്ന എന്റെ കുടുംബത്തിലേക്ക് ആദ്യമായി ഞാന്‍ നോക്കി. ആ കുടുംബത്തിന്റെപിന്തുണയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം  ഞാന്‍ തിരുവനന്തപുരത്തിന്റെ പഠനം സ്വന്തമായി തുടങ്ങി. എരുമേലി-സാനു ഭരണകാലം കഴിഞ്ഞ്മാനം തെളിഞ്ഞപ്പോള്‍   അക്കാദമി  തിരുവനന്തപുരം  ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു.  അതിന്റെ തുടര്‍ച്ചയായി               കോഴിക്കോട് ജില്ലാ സ്‍ഥലചരിത്രമെഴുതാനുള്ള പ്രോജക്‍റ്റും തന്നു.   എരുമേലിയുടെ തടസ്സവാദങ്ങള്‍ പൊള്ളയായിരുന്നെന്ന് കാലം തെളിയിച്ചു.പക്ഷെ, അപ്പോഴേയ്ക്കും ആരോഗ്യമുണ്ടായിരുന്ന കാലത്തെ  അഞ്ചുകൊല്ലം എനിക്കു നഷ്ടപ്പെട്ടിരുന്നു
                   തിരുവനന്തപുരം ജില്ലയുടെ പഠനത്തിന്  എരുമേലിയും സാനുവും ടി.കെ.രാമകൃഷ്‍ണനും   തടസ്സം നിന്നത് എന്തിന് എന്നെനിക്കു മനസ്സിലാവുന്നില്ല. ഒരു പക്ഷെ, പാര്‍ട്ടിയുടെ സമീപനമായിരിക്കാം. ചരിത്രഗവേഷണവും  രാഷ്ട്രീയവും  തിരിച്ചറിയാന്‍ അവര്‍ വിവേകമുള്ളവരായില്ല...
                         ഏതായാലും  അവര്‍  കഴുത്തുഞെരിച്ച തിരുവനന്തപുരം ജില്ലാ സ്‍ഥലചരിത്രം  അവരുടെ അനന്തരാവകാശികള്‍ക്കു പ്രയോജനപ്പെടാതിരിക്കില്ല.  ആ മൂവരുടേയും വംശാനന്തര തലമുറയില്‍ ഒരാളെങ്കിലും   ആ പുസ്‍തകം ഒരു റഫറന്‍സിനായി  തപ്പിക്കൊണ്ട് ലൈബ്രറികള്‍  കയറിയിറങ്ങുകയില്ലെന്ന്  ആരു കണ്ടു?  അതൊരു കാവ്യനീതിയല്ലെ?
                         പട്ടിണി ഒരു  സാധാരണ  സംഭവമായിരുന്ന കാലഘട്ടത്തില്‍  ജനിക്കാന്‍  ഭാഗ്യമുണ്ടായി.  ലോകത്തെമ്പാടുമുള്ള മനുഷ്യന്റെ  യഥാര്‍ത്ഥപ്രശ്‍നം  വിശപ്പു തന്നെ  എന്ന  തിരിച്ചറിവിലൂടെ  ഞാന്‍ വളര്‍ന്നു.
                        എന്റെ വഴികള്‍    കഠിനാദ്ധ്വാനത്തിന്റെയും കഷ്‍ടപ്പാടിന്റേതുമായിരുന്നു. എത്ര  ക്ളേശിച്ചാണ്  എന്റെ ജീവിതപ്പാതയില്‍ കുറച്ചെങ്കിലും നേട്ടങ്ങളുണ്ടാക്കിയതെന്ന് ഓര്‍ക്കുകയാണ്. എന്നാല്‍, എനിക്ക് ജീവിതം കൈ നിറച്ചു തന്നു
എന്നൊന്നും തോന്നിയിട്ടില്ല.  ചിലപ്പോള്‍ ആലോചിക്കുമ്പോള്‍
തോന്നും പല തീരുമാനങ്ങളും ഭ്രാന്തമൊ, അതിസാഹസികമായിരുന്നെന്ന്.
                        എങ്കിലും ജിജ്‍ഞാസുവായിരുന്നു ഞാന്‍. അതാണ് എന്നെ ചരിത്രകാരനാക്കിയത്. എന്റെ ഭാഷ ഇന്നുംതീക്ഷ്‍ണമായാണ് എനിക്ക് അനുഭവപ്പെടുന്നത്.  ഞാനൊരു സോഷ്യലിസ്‍റ്റായിരുന്നു. അതേസമയം കമ്മ്യൂണിസ്‍റ്റ് ആശയങ്ങളോട്
എന്നും ഭ്രാന്തമായ അടുപ്പവും കാണിച്ചിരുന്നു. ജീവിതത്തിന്റെ ആദ്യനാളുകളില്‍ നേരിട്ട പട്ടിണിയും ദുരിതവും എന്നെ കൂടുതല്‍ തുല്യതയുള്ള ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടയാക്കി. അതെല്ലാം ഇന്നും എന്നില്‍ പുത്തനുണര്‍വ്വായി നില്‍ക്കുകയാണ്.
എന്റെ ആദ്യ ഗദ്യകവിതാസമാഹാരമായ 'ഇടിമുഴക്കം'
 ഞാന്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്റെ അച്ഛനു തന്നെയാണ്. 

ദാരിദ്ര്യത്തില്‍ ജനിച്ച്, 
ദാരിദ്ര്യത്തില്‍ ജീവിച്ച്, 
ദാരിദ്ര്യത്തില്‍ വെച്ച്‍ 
ഒരു ദിവസം കാണാതെ പോയ
എന്റെ അച്ഛന്റെ ഓര്‍മ്മയ്‍ക്ക്. 
അച്ഛന്റെ ദുരിതങ്ങള്‍ എന്റെ ചിന്തയില്‍ വല്ലാത്ത   പരിവര്‍ത്തനങ്ങള്‍ വരുത്തിയെന്ന് പറയാം.
                       എനിക്ക് ഒരു മനുഷ്യനായിത്തീരുവനായിരുന്നു ആഗ്രഹം. കാരണം മനുഷ്യത്വത്തിന്റെ വില അത്രമാത്രം ഞാനറിഞ്ഞിട്ടുണ്ട്. മനുഷ്യത്വം മരവിച്ച ഒരു ലോകത്താണല്ലൊ, നാം ജീവിക്കുന്നത്. ചളിയും വെള്ളവും ഇരുട്ടും ചോരയും നിറഞ്ഞ ഈ അഗാധതയില്‍   വച്ചുള്ള ജീവിതത്തില്‍ നിന്നും നമുക്ക് രക്ഷപ്പെടാനാവുമൊ?  ഇതെന്റെ പഴയ ചോദ്യമാണ്. ഞാന്‍ ഒരിക്കല്‍ വിപ്‍ളവത്തെ സ്നേഹിച്ചു. രാഷ്ട്രീയമായി പുതിയൊരുണര്‍വിലൂടെ, നമുക്ക് നല്ലൊരു ജീവിതമുണ്ടാകുമെന്ന് ചെറുപ്പകാലത്ത് വിശ്വസിച്ചു. ഇന്നിപ്പോള്‍ നോക്കുമ്പോള്‍ മനുഷ്യന്റെ മഹത്വം എവിടെയോ കളങ്കപ്പെട്ടില്ലേ, എന്നു സംശയിക്കുന്നു.

0 കമന്‍റുകള്‍:

Post a Comment